ഓക്സിജൻ കുമിളകൾ
പിന്നിലായൊരു പശ്ചാത്തലഗീതം മീട്ടുമ്പോൾ
അടഞ്ഞുപോയൊരീ കിളിവാതിലിനിയും
എത്രനാൾ അടഞ്ഞു തന്നെ കിടന്നേ-
ക്കുമെന്നയാശങ്കയിൽ മുങ്ങിത്താണങ്ങടങ്ങുവാൻ
പോകുന്ന മാത്രയിലുമൊരു കുളിർ തെന്നലായൊ-
ഴുകിയെത്തുമൊരെൻ സ്വപ്നങ്ങൾതൻ പായ്
വഞ്ചിക്കിനിയും താണ്ടാൻ ദൂരങ്ങളേറെയുണ്ടത്രെ
മറവിയുടെ ചുഴികളിൽ എന്നോ മറഞ്ഞ
ഒരു കളിപ്പാവ, ഒരു നിറഞ്ഞ പുഞ്ചിരി,
ചന്തമുള്ള ആടുകൾ മേയുന്ന വീട്ടുപരിസരങ്ങൾ,
സന്ധ്യമയങ്ങുമ്പോൾ മടിച്ചുണരുന്ന സ്ട്രീറ്റ്ലൈറ്റുകൾ,
എത്രയാലോചിച്ചാലും പിടിതരാത്ത സ്ഥലനാമങ്ങൾ,
ഒരിക്കൽ മാത്രം കണ്ട മഴവില്ല്, വർണച്ചായങ്ങൾ,
കാത്തിരിപ്പിന്റെ കഥകളെഴുതുന്ന നീലമഷിപ്പേനകൾ
മയക്കത്തിനും ഉണർവിനുമിടയിലൂടെയുള്ള
ഇരുണ്ട പ്രയാണങ്ങളിൽ തെളിഞ്ഞു മങ്ങിമായുന്ന
ഓരോ ചിത്രങ്ങളും ഓരോ സ്വപ്നങ്ങളായി മാറുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ